തിരുവനന്തപുരം:വീണ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്നാടന് എംഎല്‍എയോട് സഭയില്‍ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ ശൈലിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തന്റെ “പിപ്പിടിവിദ്യ”യും, “പ്രത്യേക ഏക്ഷനു”മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി പിണറായി വിജയൻ. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവിൽ താങ്കളെ ഉപദേശിക്കാൻ വച്ച എണ്ണമറ്റ ഉപദേശികളിൽ, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയിൽ വരിക.
അല്ലാത്തപക്ഷം, സഭയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നിൽക്കേണ്ടി വരും.
കേരളത്തിന് കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംഎൽഎമാർക്ക് പോലും ചിരിയാകും വരിക.
നിയമസഭയിൽ മാത്യു കുഴൽനാടൻ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.
പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്.
കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ. പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക