പാലക്കാട് : പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും ഒരു മരണം കൂടി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച കാര്‍ത്തികയുടെ കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
രാത്രി 9 മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് എത്തി ബന്ധുക്കളോട് സംസാരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്.
അതേസമയം, വിശദവിവരങ്ങള്‍ ലഭ്യമായതിനുശേഷം പ്രതികരിക്കാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക