കൊവിഡ് വാക്സിൻ സ്വീകരിച്ചവരില്‍ രോഗം പിടിപെടുമ്പോള്‍ കാര്യമായ വ്യത്യാസങ്ങളും കാണില്ലേയെന്ന് സംശയം എല്ലാവര്ക്കും തോന്നാം. അതെ സത്യമാണ്, കൊവിഡ് തീവ്രത കുറയുമെന്നത് മാത്രമല്ല, ലക്ഷണങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ കാണുമെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്.
കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഘട്ടം മുതല്‍ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പല രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച് പങ്കുവയ്ക്കുന്ന യുകെയിലെ ‘സൂ ആപ്പ്’ ഇപ്പോള്‍ പുറത്തുവിട്ട വിവരപ്രകാരം വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണുന്ന കൊവിഡ് ലക്ഷണം തുമ്മലാണ്.
ഇതിന് കാരണവുമുണ്ടത്രേ. വാക്സിൻ സ്വീകരിച്ചവരില്‍ രോഗകാരിയായ വൈറസ് വീണ്ടും പ്രവേശിക്കുമ്പോള്‍ അതിനെതിരായ പ്രതിരോധം സജീവമായി നടക്കും. അധികവും മൂക്കിലൂടെയാണ് വൈറസ് കടക്കുന്നത് എന്നതിനാല്‍ അവിടെ വച്ച് തന്നെ വൈറസുമായുള്ള പ്രതിരോധം ആരംഭിക്കുകയാണ്. ഇക്കാരണം കൊണ്ടാണത്രേ വാക്സിൻ സ്വീകരിച്ചവരില്‍ തുമ്മല്‍ പ്രധാന ലക്ഷണമായി വരുന്നത്.
തുമ്മലിന് പുറമെ ജലദോഷം, തൊണ്ടവേദന, തലവേദന, ചുമ എന്നിവയും വാക്സിൻ സ്വീകരിച്ചവരില്‍ കൂടുതലായി കണ്ടുവരാമെന്നും ആപ്പ് സൂചിപ്പിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം പേരിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ രോഗം മൂലമുള്ള വിഷമതകള്‍ ലഘുവായിരിക്കുമെന്നും ആപ്പ് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴും വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിവരങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
പലരും ഇന്ന് വാക്സിനെതരായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. വാക്സിൻ ഉപയോഗപ്രദമല്ലെന്ന് വിശ്വസിച്ച് അതുപേക്ഷിച്ചവരും ഏറെയാണ്. എന്നാല്‍ ആരോഗ്യാവസ്ഥ പിന്നാക്കം നില്ക്കുന്നവര് അടക്കം പല വിഭാഗക്കാര്‍ക്കും വാക്സിൻ ഇന്നും നിര്‍ബന്ധം തന്നെയാണെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക