തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പൊലീസ് കേസെടുത്ത് ഇന്ന് ഒരു വർഷം.നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്.
കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ 312 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. കേസ് നിലവിൽ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ആണ്. 11 ഭരണസമിതിയംഗങ്ങളെയും ആറ് ഇടനിലക്കാരെയും അറസ്റ്റ് ചെയ്തുവെങ്കിലും ഇതിൽ ഏറെ പേർക്കും ജാമ്യം ലഭിച്ചു.
തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ 16 ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. പക്ഷെ പതിനൊന്നായിരത്തോളം നിക്ഷേപകരുടെ പണം മാത്രം തിരികെ കിട്ടാൻ നടപടികളെങ്ങുമെത്തിയിട്ടില്ല.
ജില്ലയിലെ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം ലഭ്യമാക്കാനുള്ള ഇടപെടലുണ്ടാകുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ വാഗ്ദാനം. അതും ഫലം കണ്ടില്ല. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് വീണ്ടുമിറങ്ങേണ്ട ഗതികേടുണ്ട് നിക്ഷേപകർക്ക്.
2021 ജൂലൈ 14. കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്തകൾ. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചംപിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക