ദേശീയ പുരസ്കാരത്തിളക്കത്തിൽ അപർണ ബാലമുരളി തലയെടുപ്പോടെ നിൽക്കുമ്പോൾ വീണ്ടും ചർച്ചയാകുന്നത് ‘സുരരൈ പോട്ര്’ ചിത്രത്തിൽ അപർണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രമാണ്.
ഇന്ത്യയിൽ ബജറ്റ് എയർലൈന്സിന് തുടക്കമിട്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ ക്യാപ്റ്റന്റെ നല്ല പാതി ഭാർഗവിയുടെ കഥാപാത്രത്തെയാണ് അപർണ അനശ്വരമാക്കിയത്.
സിനിമയിൽ ഭാർഗവി, ‘ബൊമ്മി’ ആയി. ക്യാപ്റ്റന്റെ സ്വപ്നങ്ങൾക്ക് കരുത്തായി കൂടെ നിൽക്കുമ്പോഴും സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റി വയ്ക്കാതെ സ്വതന്ത്രമായ മേൽവിലാസം സൃഷ്ടിച്ച സംരംഭകയായിരുന്നു ഭാർഗവി.
‘സുരരൈ പോട്ര്’ എന്ന സിനിമ പ്രധാനമായും പിന്തുടർന്നത് ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമായിരുന്നുവെങ്കിലും ബൊമ്മി എന്ന കഥാപാത്രം ഒരിക്കലും സൂര്യയുടെ നിഴലിൽ ഒതുങ്ങിയില്ല. യഥാർത്ഥ ജീവിതത്തിലും അങ്ങനെയായിരുന്നു.
എയർ ഡക്കാൺ എന്ന ബജറ്റ് എയർലൈൻസ് സാധ്യമാക്കുക എന്ന സ്വപ്നത്തിന് പിന്നാലെ ക്യാപ്റ്റൻ ഗോപിനാഥ് കുതിച്ചപ്പോൾ ബേക്കറി രംഗത്തായിരുന്നു യഥാർത്ഥ ജീവിതത്തിലെ ബൊമ്മി ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഭാർഗവി തുടക്കമിട്ട ‘ബൺ വേൾഡ് അയ്യങ്കാർ ബേക്കറി’ ഇന്ന് മല്ലേശ്വരത്തും ബെംഗളൂരുവിലും പ്രശസ്തമാണ്. 27 വർഷത്തിനുള്ളിൽ മികച്ച ബേക്കറി ശൃംഖലയായി തന്നെ ഭാർഗവിയുടെ ബൺ വേൾഡ് വളർന്നു.
ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അപർണ ബാലമുരളി ഓർക്കുന്നു. “ഷൂട്ട് തുടങ്ങിയപ്പോഴേക്കും ബൊമ്മി എന്ന കഥാപാത്രത്തിലേക്ക് ഞാൻ കടന്നിരുന്നു.
മുന്നേ തമിഴിൽ അഭിനയിച്ച പരിചയം ഉള്ളതുകൊണ്ട് ഭാഷ അറിയാമായിരുന്നു. എങ്കിലും ഈ സിനിമക്ക് വേണ്ടി മധുരൈ സ്ലാങ് പഠിച്ചു സ്വയം ഡബ്ബ് ചെയ്തു. ബൊമ്മിയെ കുറിച്ച് ആദ്യം കേട്ടപ്പോൾ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു, സുധ മാം ഇക്കാര്യത്തിൽ വളരെയധികം സഹായിച്ചു.
കാരണം ബൊമ്മിക്ക് ഒട്ടും പ്രാധാന്യം കുറയരുത് എന്ന് സുധാ മാമിനു നിർബന്ധമുണ്ടായിരുന്നു,” അപർണ പറയുന്നു. ആ കഥാപാത്രത്തിനു വേണ്ടിയെടുത്ത പ്രയത്നം ഒട്ടും പാഴായില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദേശീയ പുരസ്കാരം.
ഇതിലൂടെ അടയാളപ്പെടുത്തപ്പെടുന്നത് അപർണയുടെ അഭിനയമികവ് മാത്രമല്ല, ഭാർഗവിയുടെ തോൽക്കാൻ മനസില്ലാത്ത ജീവിതം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക