കനത്തമഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. തുടർന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്നും കളക്ടർ ഹരിത വി കുമാർ അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടുകളിലേക്കുള്ള ജലപ്രവാഹം ഉയര്‍ന്നതിനാല്‍ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ചിമ്മിനി ഡാമിന്റെ ഷട്ടറുക 2.5 സെന്റീ മീറ്റര്‍കൂടി ഉയര്‍ത്തി. അണക്കെട്ടില്‍നിന്നുള്ള വെള്ളമൊഴുകുന്ന കുറുമാലിപ്പുഴയുടെ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്കി.
കേരള ഷോളയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരടികൂടി ഉയര്‍ത്തി രണ്ടടിയാക്കിയതിനാല് ചാലക്കുടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കുറുമാലിപ്പുഴ, മണലിപ്പുഴ, കരുവന്നൂര്‍പ്പുഴ ചാലക്കുടിപ്പുഴയുടെ വെറ്റിലപ്പാറ മേഖല എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടനിലയ്ക്കു താഴെയാണ്.
ഇടുക്കി അണക്കെട്ടില്‍നിന്നും 50 ക്യൂമെക്സ് നിരക്കില്‍ ജലമൊഴുക്കിത്തുടങ്ങിയതോടെ പെരിയാറിനു തീരത്തുള്ള എറിയാട്, പൊയ്യ ഭാഗങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.
അണക്കെട്ടു തുറന്നാല്‍ 15 മണിക്കൂറിനുള്ളിലാണ് ഈ പ്രദേശങ്ങളില്‍ വെള്ളമെത്തുക. തൃശൂര്‍, മുകുന്ദപുരം, തലപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകളിലായി 60 ദുരിതാശ്വാസ ക്യാമ്പുകളിൽ 2306 പേരാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക