തിരുവനന്തപുരം കേശവദാസപുരത്ത് നാടിനെ നടുക്കി വയോധികയുടെ കൊലപാതകം. ദേവസ്വം ലൈനിൽ താമസിക്കുന്ന 60കാരി മനോരമയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ കാണാതായ മനോരമയുടെ മൃതദേഹം, രാത്രി വൈകി സമീപത്തെ ആൾപാർപ്പില്ലാത്ത വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപത്തായി താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആദം അലിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകീട്ടോടെയാണ് ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമായ്ക്കായി അയൽവാസികൾ തെരച്ചിൽ തുടങ്ങിയത്. ഉച്ചയ്ക്ക് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീ, മനോരമയുടെ വീട്ടിൽ നിന്നും നിലവിളി കേട്ടിരുന്നു. അയൽവാസികളിൽ ഒരാൾ മനോരമയുടെ വീട്ടിൽ എത്തി നോക്കിയെങ്കിലും പ്രതികരണം ഒന്നുമില്ലാതിരുന്നതിനാൽ തിരിച്ചു പോയി.
വൈകീട്ടും ആളനക്കം കാണാതിരുന്നതോടെയാണ് സംശയം തോന്നിയ നാട്ടുകാർ തെരച്ചിൽ തുടങ്ങിയത്. ഇതിനിടെ മനോരമയുടെ വീടിന് തൊട്ടു അപ്പുറത്ത് കെട്ടിടം പണിക്കായി താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി ആദം അലിയെ കാണാനില്ലെന്ന വിവരവും പുറത്തു വന്നു.
മനോരമയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടെന്ന് കൂടി മനസിലായതോടെയാണ് സംശയം ബലപ്പെട്ടത്. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ അപ്പുറത്തെ കിണറ്റിൽ മനോരമയുടെ മൃതദേഹം കണ്ടെത്തി.
സംഭവ സമയം മനോരമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ വീടിനോട് ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ്ഡ്.
ആദം അലിക്ക് ഒപ്പം താമസിച്ചിരുന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. മനോരമയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക