ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 162 റൺസ്. 38.1 ഓവറിൽ 161 റൺസിൽ സിംബാബ്വെയുടെ പോരാട്ടം അവസാനിച്ചു. 42 റൺസെടുത്ത സീൻ വില്യംസാണ് ആതിഥേയരുടെ ടോപ് സ്കോറർ. ഇന്ത്യക്കായി ശർദ്ദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഓപ്പണിങ് വിക്കറ്റിൽ തകുട്സ്വാനാഷെ കൈറ്റാനോയും ഇന്നസെന്റ് കൈയും ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ട് ഓവർ വരെ ഇരുവരും ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ചു. എന്നാൽ ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് തകർത്തു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴ് റണ്‍സെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു മടക്കുകയായിരുന്നു.
ദീപക് ചഹറിന് പകരക്കാരനായി ടീമിലെത്തിയ ശർദ്ദുൽ ഠാക്കൂറാണ് പിന്നീട് ആതിഥേയരെ വെള്ളം കുടിപ്പിച്ചത്. മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കൈയെ സഞ്ജുവിന്റെ കൈയിൽ തന്നെ എത്തിച്ചു. 16 റൺസാണ് അദ്ദേഹം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക