കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടമുളള ആളാണ് അനുമോള്‍. പല നാടുകളില്‍ പോയി അവിടെയുളളവരെ കണ്ട് സംസാരിച്ച് അവരുടെ കഥകൾ കേള്‍ക്കുകയും സ്വന്തം വിശേഷങ്ങള്‍ അവരോട് പങ്കുവെയ്ക്കുകയുമൊക്കെയാണ് അനുമോളെ സംബന്ധിച്ച് യാത്രകൾ. നിറങ്ങളും പൂക്കളും പച്ചപ്പുമൊക്കെ തേടിയാണ് ഓരോ യാത്രയും.
തന്റെ ഇഷ്ട യാത്രകളെ കുറിച്ച് അനുമോള്‍ മനസ്സുതുറക്കുന്നു .
‘കാസര്‍കോടിന്റെ മനോഹാരിത പറഞ്ഞറിയിക്കാനാവില്ല. ശരിക്കും ദൈവങ്ങളുടെ നാട്. അവിടെ പോവുകയെന്നത് ഒരു സ്വപ്നം പോലെയായിരുന്നു.
ഒരു നടിയായല്ല സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവിടത്തുകാര്‍ എന്നെ പരിഗണിച്ചത്. ആ നാട്ടുകാരോട് സംസാരിക്കുകയും ഇടപഴകുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്തപ്പോള്‍ ഞാനും അവിടത്തുകാരിയായി.
കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു പിന്നീട്. അങ്ങനെയൊക്കെ പോവുമ്പോള്‍ ഒരു യാത്രയുടെ സുഖമൊന്നുമല്ല ഉണ്ടാവുക. നമുക്ക് ഒരു തിരിച്ചറിവുണ്ടാവും. നമ്മള് എത്ര ഭാഗ്യമുള്ളവരാണെന്ന് തോന്നും.
നമ്മള് ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടെന്‍ഷനടിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ അവിടെയുളളവര്‍ അടുത്ത സെക്കന്‍ഡില്‍ ശ്വാസമെടുക്കാന്‍ പറ്റുമോ, ഭക്ഷണമുണ്ടോ, വെളളമുണ്ടോ എന്നൊക്കെ വിഷമിച്ച് ജീവിക്കുന്നവരാണ്.
അതൊക്കെ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുക നമ്മുടെ ജീവിതം എത്രമാത്രം മികച്ചതാണെന്ന്’’ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയെ നടി അനുമോള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. അതെ, യാത്രകളെന്നത് അനുമോളെ സംബന്ധിച്ച് സ്വയം തിരിച്ചറിയാനുളള അവസരം കൂടിയാണ്.
‘‘യാത്രകളില്‍ കാണുന്നവരെ അടുത്തറിഞ്ഞ്, അവരെ ഓരോരുത്തരേയും മനസ്സോട് ചേര്‍ത്തുവെയ്ക്കും. ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞും അവരുടെ സ്നേഹവും പരിഗണനയും അനുഭവിച്ചറിയും.
നടിയെന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നത് ഇങ്ങനെ യാത്രകളില്‍ കാണുന്നവര്‍ നമ്മളെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ്. ഓരോ യാത്രയില്‍ നിന്നുളള അനുഭവങ്ങള്‍ തന്നെയാണ് വ്യത്യസ്തമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനുളള പ്രചോദനവും.’’
‘‘ഞാന്‍ ജീവിക്കുന്നത് വളളുവനാട്ടിലാണ്. വീടിന്റെ പരിസരത്തൊക്കെ കാവും അമ്പലങ്ങളും ഒക്കെയുണ്ട്. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒഴിവു സമയങ്ങളില്‍ അവിടെ പോവാറുണ്ട്.
ഷൂട്ടിനു പോവുമ്പോള്‍ ആരെങ്കിലും ക്ഷേത്രങ്ങളെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവിടെയും പോവും. തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മാണം മനോഹരമാണ്. അതൊക്കെ കാണാന്‍ വളരെ ഇഷ്ടമാണ്. അതു കാണാനായി മാത്രവും പലപ്പോഴും പോവാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക