വീട്ടില്‍ നിന്ന് മുടങ്ങാതെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന് പഠനം.
സ്പെയ്നിലെ കാസ്റ്റില-ലാ മാന്‍ച സര്‍വകലാശാലയാണ് നാലിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഗവേഷണം നടത്തിയത്. ഇതിനായി 2017ലെ സ്പാനിഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വേ ഡേറ്റ ഗവേഷകര്‍ ഉപയോഗപ്പെടുത്തി.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല വീട്ടില്‍ നിന്നല്ലാതെ പ്രഭാതഭക്ഷണം കഴിക്കുന്നതും കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ, പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ജോസ് ഫ്രാന്‍സിസ്കോ ലോപെസ് ഗില്‍ പറയുന്നു.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ പോഷകങ്ങള്‍ കുറഞ്ഞതാണ് പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണങ്ങളെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആത്മവിശ്വാസക്കുറവ്, മൂഡ് വ്യതിയാനങ്ങള്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പ്രധാനമായും കാണപ്പെട്ടത്.
പാല്, ചായ, കാപ്പി, ചോക്ലേറ്റ്, കൊക്കോ, യോഗര്‍ട്ട്, ബ്രെഡ്, ടോസ്റ്റ്, ധാന്യങ്ങള്‍, പേസ്ട്രികള്‍ എന്നിവ കഴിക്കുന്നതുമായി ബന്ധപ്പെട്ട് പെരുമാറ്റ വൈകല്യങ്ങള്‍ക്ക് സാധ്യത കുറവാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
പക്ഷേ മുട്ട, ചീസ്, ഹാം എന്നിവയുമായി ബന്ധപ്പെട്ട് അത്തരം പ്രശ്നങ്ങളുടെ സാധ്യത കൂടുതലാണ്. വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും ശ്രദ്ധയും മാനസികാരോഗ്യത്തില്‍ നിര്‍ണായകമാകാമെന്നും പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക