പാക്ക് താരങ്ങളുടെ സ്വപ്നം അവസാന ഓവറിലെ നാലാം പന്തുവരെ കൊണ്ടെത്തിച്ച ശേഷമാണ് ഒരു സിക്സർ അകലത്തിൽ ഹാർദിക് പാണ്ഡ്യ തല്ലിക്കെടുത്തിയത്.
ഇന്നലെ ദുബായ് രാജ്യാന്തര സ്റ്റേഡിയം ഇന്ത്യൻ ആരാധകരുടെ പൂരപ്പറമ്പായിരുന്നു. ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങൾ കത്തിക്കയറിയപ്പോൾ ഗാലറി ആവോളം ആഘോഷമാക്കി.
ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ പാണ്ഡ്യ തന്നെയാണു ഇന്നലത്തെ കളിയിലെ താരം. ആദ്യം നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റു വീഴ്ത്തിയ പാണ്ഡ്യ ബാറ്റിങ്ങിൽ 17 പന്തിൽ 33 റൺസുമായി പുറത്താകാതെനിന്നു.
നാലു ഫോറും ഒരു സിക്സുമാണ് പാണ്ഡ്യ ദുബായ് സ്റ്റേഡിയത്തിൽ അടിച്ചെടുത്തത്. ആ ഒരു സിക്സാണ് പാക്കിസ്ഥാന്റെ നെഞ്ചുലച്ച് കളി മാറ്റിയതും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 19.5 ഓവറിൽ 147 റൺസിനു പുറത്തായി. 42 പന്തിൽ 43 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് അവരുടെ ടോപ് സ്കോറർ.
22 പന്തിൽ 28 റൺസെടുത്ത് ഇഫ്തിഖർ അഹമ്മദും വാലറ്റത്ത് ആറു പന്തിൽ 16 റൺസെടുത്ത ഷാനവാസ് ദഹാനിയുമാണ് മറ്റു പ്രധാന സ്കോറർമാർ. 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാര്‍ ഇന്ത്യൻ ബോളർമാരിൽ മികച്ചു നിന്നു.
ഇന്നലെ പാക്കിസ്ഥാന്റെ പത്തു വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരാണെന്നതാണു മറ്റൊരു പ്രത്യേകത. ട്വന്റി20യിൽ ആദ്യമായാണ് ഇന്ത്യൻ പേസർമാര്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത്.
മുഹമ്മദ് നവാസ് എറിഞ്ഞ 20–ാം ഓവറിലെ മൂന്നാം പന്ത് ഡോട്ട് ബോളായി പോയത് ഗാലറിയിൽ ആരാധകരെയും ഗ്രൗണ്ടിലുണ്ടായിരുന്ന ദിനേഷ് കാർത്തിക്കിനെയും ഒരേപോലെയാണ് ആശങ്കയിലാക്കിയത്.
ഒരു പന്ത് പാഴാക്കിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് ആ നിരാശയുണ്ടായില്ല. കാർത്തിക്കിനു നേരെ ‘ഞാൻ നോക്കിക്കോളാം’ എന്ന അർഥത്തിൽ തല കുലുക്കുകയാണ് പാണ്ഡ്യ ചെയ്തത്. അടുത്ത പന്തില്‍ പാണ്ഡ്യ കളിയും തീർത്തു.
മത്സരം ജയിച്ച ശേഷം പാണ്ഡ്യയ്ക്കു മുന്നിൽ തല കുനിച്ച് വണങ്ങിയാണ് ദിനേഷ് കാർത്തിക്ക് വിജയം ആഘോഷിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക