ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പാക്കിസ്ഥാന്റെ ജഴ്സി ധരിച്ചതിന് ഉത്തർപ്രദേശ് സ്വദേശിയായ ബിസിനസുകാരനെതിരെ വധഭീഷണി.
42 വയസ്സുകാരനായ മദ്യവ്യാപാരി പാക്കിസ്ഥാൻ ജഴ്സിയണിഞ്ഞ് ഗാലറിയിൽനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം.
ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാൻ യുപിയിലെ ബറേലിയിൽനിന്ന് യുഎഇയിലെത്തിയതായിരുന്നു സന്യം ജയ്സ്വാൾ എന്നയാൾ.
ഇന്ത്യയുടെ ജഴ്സികൾ വിറ്റുതീർന്നതോടെ ഇയാൾ പാക്കിസ്ഥാന്റെ ജഴ്സി വാങ്ങുകയായിരുന്നു. ‘‘സ്റ്റേഡിയത്തിനു പുറത്തുനിന്നും ഇന്ത്യയുടെ ജഴ്സി വാങ്ങാന്‍ കിട്ടിയില്ല, അതുകൊണ്ട് പാക്കിസ്ഥാന്റേതു വാങ്ങി.
പാക്കിസ്ഥാന്റെ ജഴ്സി ധരിച്ച് ഇന്ത്യയ്ക്കു ജയ് വിളിച്ച് പാക്ക് ആരാധകരെ കളിയാക്കാമെന്നാണു കരുതിയത്. അത് ഇത്ര വലിയ പ്രശ്നമാകുമെന്നു കരുതിയില്ല’’– സന്യം ജയ്സ്വാൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
പാക്കിസ്ഥാന്റെ ആരാധകൻ എന്ന പേരിൽ ജയ്സ്വാളിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുപിയിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു നേരെ ഭീഷണി ഫോൺ കോളുകളും വരാൻ തുടങ്ങി.
ഇയാൾക്കെതിരെ കേസെടുക്കണമെന്നടക്കം ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ പരാതികളിലെ സംഭവം നടന്നത് ദുബായിലാണെന്നതിനാൽ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് ബറേലിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അനിരുദ്ധ പങ്കജ് പ്രതികരിച്ചു.
അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതില്‍ ജയ്സ്വാൾ ആശങ്കയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക