ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ പരാജയം വഴങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷധത്തിന് ഇരയായിരിക്കുകയാണ് ഇന്ത്യൻ ബോളർ അർഷ്ദീപ് സിങ്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അർഷ്ദീപ് വിട്ടു കളഞ്ഞ ക്യാച്ചാണ് സമൂഹമാധ്യമത്തിൽ ആരാധക രോഷമിളക്കിയത്.
പാക്കിസ്ഥാനെതിരെ 3.5 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റു വീഴ്ത്തിയ അർഷ്ദീപ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രവി ബിഷ്ണോയി എറിഞ്ഞ 18–ാം ഓവറിൽ അർഷ്ദീപ് സിങ് ആസിഫ് അലിയുടെ അനായാസ ക്യാച്ച് വിട്ടുകളഞ്ഞു.
ആസിഫ് അലി തന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക പോലും ചെയ്തിട്ടില്ലാത്ത സമയത്തു വിട്ടുകളഞ്ഞ ക്യാച്ച് പാക്കിസ്ഥാന് വലിയ ആശ്വാസമാണ് നൽകിയത്.
ആസിഫിന്റെ അനായാസ ക്യാച്ച് വിട്ടതു കണ്ട ക്യാപ്റ്റൻ രോഹിത് ശർമ അർഷ്ദീപിനെ രോഷത്തോടെ നോക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്യാച്ച് വിട്ടതോടെ ആത്മവിശ്വാസം നേടിയ ആസിഫ് അടുത്ത ബോളുകളിൽ സിക്സും ഫോറും പറത്തി പാക്കിസ്ഥാന് വിജയം അരികിലെത്തിക്കുകയും ചെയ്തു.
അവസാന ഓവർ എറിഞ്ഞ അർഷ്ദീപ് തന്നെ ആസിഫ് അലിയെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യയുടെ കയ്യിൽനിന്ന് മത്സരം വഴുതിമാറിയിരുന്നു. പാക്കിസ്ഥാൻ ഇന്ത്യയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു.
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ കൈവിട്ട ക്യാച്ചിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് അർഷ്ദീപിനെതിരെ ഉയരുന്നത്.
ഇന്ത്യയുടെ പരാജയത്തിനു കാരണം അർഷ്ദീപ് ആണെന്നു പറയുന്ന ഒരു കൂട്ടം ആളുകൾ അദ്ദഹത്തിന്റെ കുടുംബത്തിനെതിരെ വരെ അസഭ്യവർഷം ചൊരിയുന്നുണ്ട്. അർഷ്ദീപിനെ ‘ഖലിസ്ഥാനി’ എന്നു വിശേഷിപ്പിച്ച് രംഗത്തുവരുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക