ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമയോ അല്ലെന്നും രാജ്യാന്തര നിലവാരത്തിൽ സിനിമയെ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹൻലാൽ പറയുന്നു. ആശീര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
‘‘ബറോസ് ഫാന്റസി ത്രീ ഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പ്രത്യേക ഭാഷയോ കാര്യങ്ങളോ ഒന്നുമില്ല. പീരിയോഡിക് ചിത്രംകൂടിയാണ്. ഇന്ത്യയിൽ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്.
കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ബറോസ്.
സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ആളൊന്നുമല്ല. സിനിമ സംവിധാനം ചെയ്യാൻ നല്ല അറിവും ദൃഢ വിശ്വാസവും വേണം. ത്രീ ഡി ചിത്രമെന്ന് കേട്ടപ്പോഴാണ് അതിലേക്ക് ഒരാകർഷണം വന്നത്. വേറെ പലരുടേയും പേര് പറഞ്ഞിട്ട് അവസാനം സ്വയം ചെയ്തുകൂടേ എന്ന ഉൾവിളി തോന്നുന്ന സമയം വന്നു. അങ്ങനെയാണ് സംവിധാനം ഏറ്റെടുക്കുന്നത്.
ബറോസ് ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. തായ്ലന്‍ഡിലും ഇന്ത്യയിലും ജോലികൾ പുരോഗമിക്കുകയാണ്.
മിക്സിങ് ലോസ് ആഞ്ചല്‍സിലുമാണ് നടക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും.’’–മോഹൻലാൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക