ബ്രോ ഡാഡി സിനിമയുടെ കഥ മോഹൻലാലിനോട് പറഞ്ഞ അനുഭവം പങ്കുവച്ച് പൃഥ്വിരാജ്. സൂം വഴിയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും തന്റെ അച്ഛനായി അഭിനയിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അതിനെന്താണ് മോനെ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടിയെന്നും പൃഥ്വിരാജ് പറഞ്ഞു.
കഥാപാത്രവും സിനിമയും അവരെ അർഹിക്കുന്നുണ്ടെങ്കിൽ മോഹൻലാലും മമ്മൂട്ടിയും തീർച്ചയായും ഇത്തരം വേഷങ്ങൾ ഏറ്റെടുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘‘ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്നോട് ആദ്യം ചോദിച്ച ചോദ്യം ‘മോനെ ഈ സ്റ്റീഫൻ ഒരുപാട് സങ്കടം ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണല്ലേ’ എന്നാണ്. ശരിക്കും അദ്ദേഹം മനസ്സിലാക്കിയതാണ് ആ കഥാപാത്രം.
സ്റ്റീഫന്റെ ഹീറോയിസവും ദേഷ്യവുമൊക്കെ സിനിമയിലുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ അയാൾ ഒരുപാട് സങ്കടം ഒതുക്കുന്നുണ്ട്. ആദ്യ ചർച്ചയിൽ തന്നെ അദ്ദേഹം അത് മനസ്സിലാക്കി എന്നുളളതാണ്. ദൈവം അനുഗ്രഹിച്ച നടന്മാരിൽ ഒരാളാണ് ലാലേട്ടൻ.
ലൂസിഫർ മുതൽ ഇങ്ങോട്ടു ഞാനും ലാലേട്ടനും ഒരുപാടു ഇടപഴകിയിട്ടുണ്ട്. വ്യക്തിപരമായി അദ്ദേഹത്തെ നല്ല പരിചയമുണ്ട്. അതുകൊണ്ട് നൂറുശതമാനം എനിക്ക് ഉറപ്പിച്ചു പറയാൻ ലാലേട്ടനോട് പോയി ഒരു വില്ലൻ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാൽ “പിന്നെന്താ മോനെ” എന്നേ പറയൂ.
അതുപോലെ ഒരു സ്ക്രിപ്റ്റ് ആണെങ്കിൽ അത് ചെയ്യും. എനിക്കറിയാം അത്. പക്ഷേ നമ്മുടെ മലയാള സിനിമയിൽ മോഹൻലാലിനെ പോലെ ഒരു താരത്തെ അദ്ദേഹം അർഹിക്കുന്നതുപോലെ ഒരു പവർഫുൾ വില്ലൻ കഥാപാത്രത്തിൽ പ്രതിഷ്ഠിച്ചാൽ പിന്നെ നായകന്റെ കാര്യം കുഴപ്പത്തിലാകും.
വളരെ സൂക്ഷിച്ചു മാത്രമേ അങ്ങനെ ഒരു കഥാപാത്രം ആലോചിക്കാൻ പോലും പറ്റൂ. ഒരു വില്ലൻ ഉണ്ടാകാൻ ഒരു നായകൻ വേണമെന്നില്ല. ജാക്വിൻ ഫീനിക്സിന്റെ ജോക്കർ പോലൊരു സിനിമ നോക്കിയാൽ ആ കഥാപാത്രം വില്ലനാണ്.
പക്ഷേ അതിൽ നായകസ്ഥാനത്ത് പറയാൻ ആരുമില്ല. നായകൻ വേണോ എന്നുള്ളത് നമ്മൾ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും. അങ്ങനെ ഒരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് ലാലേട്ടൻ.
ലാലേട്ടൻ ഒരു ആയുർവേദ ചികിത്സയിൽ ഇരിക്കുന്ന സമയത്താണ് ബ്രോ ഡാഡിയുടെ കഥ പറയുന്നത്. സൂം വഴിയായിരുന്നു കഥ പറച്ചിൽ. പ്രമേയത്തെക്കുറിച്ചൊന്നും പറയാതെ നേരിട്ടങ്ങ് പറഞ്ഞു പോകുകയായിരുന്നു. കഥ കേട്ട് അദ്ദേഹം ഒരുപാട് ചിരിച്ചു.
അവസാനം ഞാൻ പറഞ്ഞു, ‘ചേട്ടൻ എന്റെ അച്ഛൻ ആയിട്ടാണ് അത് കുഴപ്പമുണ്ടോ?’ ലാലേട്ടൻ തിരിച്ചു ചോദിച്ചത് ‘അതിനെന്താ മോനെ’ എന്നാണ്. അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്നമേ അല്ല. കഥാപാത്രവും സിനിമയും അവരെ ഡിസേർവ് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹം അത് ചെയ്യും .
അതിപ്പോൾ മമ്മൂക്ക ആയാലും അങ്ങനെ തന്നെ. പക്ഷേ അവര് അർഹിക്കുന്ന കഥാപാത്രവുമായിട്ടേ അവരുടെ അടുത്ത് പോകാൻ പാടുള്ളൂ. അലുക്കുലുത്ത് വേഷവുമായി അവരുടെ അടുത്ത് പോകാൻ പാടില്ലല്ലോ! അത്രയും ബഹുമാനം അവരോട് കാണിക്കണം.’’
പ്രതികരിക്കാൻ ഇവിടെ എഴുതുക