ചെന്നൈ: നെല്ലൂർ ജില്ലയിലെ വെങ്കിടാചലത്ത് പതിനാലുകാരിയെ അതിക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമം.
ബലാത്സംഗം ചെറുത്ത പതിനാല് വയസ്സുകാരിയുടെ വായില്‍ ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് ഒഴിച്ച ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച ബന്ധുവിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ടു നെല്ലൂരിലെ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്താണ് ബന്ധുവായ നാഗരാജു വീട്ടില്‍ അതിക്രമിച്ചു കയറിയത്.
കടന്നുപിടിച്ച ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ശുചിമുറിയില്‍ കയറി ഒളിച്ചു.
വാതില്‍ ബലമായി തുറന്ന് ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് പെണ്‍കുട്ടിയുടെ വായിലൊഴിച്ച നാഗരാജു കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തു മുറിക്കുകയായിരുന്നു.
ബോധമറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ട അയല്‍വാസികളാണു നെല്ലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക