മിമിക്രിയിൽ തന്റെ മികവിന്റെ മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചിരിക്കുകയാണ് നടന് ജയറാം. മിമിക്രിയിലെ മികവിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് താരം.
ജയറാം പറയുന്നത് ഇങ്ങനെ
എവിടെ ചെന്നാലും ആളുകൾ മിമിക്രി കാണിക്കാൻ ആവശ്യപ്പെടും. ഞാൻ കാണിക്കും. ഷൂട്ടിങ്ങിനു പോയാൽ അധിക സമയം കാരവാനിൽ ഇരിക്കാറില്ല. അതു കൊണ്ടു തന്നെ പല തരത്തിലുള്ള ആളുകളാണു നമ്മുടെ കൺമുന്നിലെത്തുക. കേൾക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങൾ ഞാൻ ട്രൈ ചെയ്തു നോക്കും. സ്ഥിരമായ പ്രാക്ടീസൊന്നുമില്ല.
എന്റെ യാത്രകളിലും മറ്റും എന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്. അവർ എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ വീട്ടിൽ ചെന്ന് അശ്വതിയോടു പറയുമ്പോൾ അവരുടെ ശബ്ദത്തിലായിരിക്കും പറയുക.
മണിയൻ പിള്ള രാജു എന്നോടു പറഞ്ഞ കാര്യത്തെക്കുറിച്ച് അശ്വതിയോടു പറയുന്നതു രാജുവിന്റെ ശബ്ദത്തിലായിരിക്കും. അത് അറിയാതെ വന്നു പോകുന്നതാണ്.
വർഷങ്ങളായി ഇതേ ശൈലിയാണു വീട്ടിൽ. ഇതേ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. ഞാൻ ചെയ്തത് കൊള്ളില്ലെന്ന് എപ്പോഴെങ്കിലും ആരെങ്കിലും പറഞ്ഞാൽ അന്നു പരിപാടി നിർത്തും.
ഒരിക്കൽ ഒരു വിമാനയാത്രയ്ക്കിടെ ഷാനവാസ് അടുത്തുണ്ടായിരുന്നു. ‘പപ്പയെ പലരും അനുകരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ,ജയറാം ചെയ്യുമ്പോൾ ഞാൻ കണ്ണടച്ചാണു കേൾക്കുന്നത്. അത്രയ്ക്കു സാമ്യമാണ് ആ ശബ്ദം.
ഞാൻ കുട്ടിക്കാലത്ത് പപ്പയെ ഒരുപാടു മിസ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഷൂട്ടിങ് തിരക്കിലായിരിക്കും അദ്ദേഹം…’ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ ഷാനുവിനോട് കണ്ണടച്ചിരിക്കാൻ പറഞ്ഞു.
ഞാൻ പതിയെ ‘ഷാനു നീ ജനിച്ച കാര്യം പോലും ഞാനറിയുന്നത് ഞാനെവിടെയോ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ്. നിന്നെ ഒന്നു കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല മോനേ…
നിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോഴും നിന്റെ കൂടെ ഞാനില്ല.. പപ്പയോട് ക്ഷമിക്കില്ലേ മോനേ’ അങ്ങനെ നസീർ സാറിന്റെ ശബ്ദത്തിൽ കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു നിർത്തി നോക്കുമ്പോൾ ഷാനു കണ്ണീരൊഴുക്കുകയാണ്..
എന്റെ ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക