കൊട്ടേഷൻ ഗ്യാങിന്റെ നിലവാരത്തിൽ പ്രവർത്തിക്കുന്ന ഇ ഡിയുടെ സമൻസ് സ്റ്റേ ചെയ്തുകൊണ്ടുള്ള കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങളിൽ നിർണ്ണായകമാണെന്ന് സാമൂഹ്യ പ്രവർത്തകൻ ഹരീഷ് വാസുദേവൻ .
ഇ ഡി നടത്തുന്ന അധികാര ദുർവിനിയോഗങ്ങൾക്ക് എതിരായ നിലവിലെ ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും ഹരീഷ് പറഞ്ഞു.
ഹരീഷിന്റെ കുറിപ്പ് വായിക്കാം
കൊട്ടേഷൻ ഗ്യാങിന്റെ നിലവാരത്തിൽ പ്രവർത്തിക്കുന്ന ED യുടെ സമൻസ് സ്റ്റേ ചെയ്തുകൊണ്ടുള്ള ബഹു കേരളാ ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങളിൽ നിർണ്ണായകമാണ്.
ഇന്ത്യയിലുടനീളം BJP യുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ED നടത്തുന്ന അധികാര ദുർവിനിയോഗങ്ങൾക്ക് എതിരായ നിലവിലെ ഏറ്റവും വലിയ തിരിച്ചടി.
തെറ്റു ചെയ്തിട്ടില്ലെങ്കിൽ ഒരു കേസ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് നിയമജ്ഞനം ഇല്ലാത്തവർ ചോദിക്കുക. പ്രഥമദൃഷ്ട്യാ കേസില്ലെങ്കിൽ അന്വേഷണം പോലും പാടില്ലെന്നാണ് ക്രിമിനൽ നിയമം.
അതുകൊണ്ടാണ് FIR സ്റ്റേജിൽ തന്നെ പലകേസും കോടതികൾക്ക് ക്വാഷ് ചെയ്യേണ്ടി വരുന്നത്.
അന്വേഷണത്തിനുള്ള കേസ് പോലുമില്ല. ഇവിടെ സമൻസ് ആണ് സ്റ്റേ ചെയ്തത്. കിഫ്ബിയുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ RBI യുടെ നിയമം ലംഘിക്കപ്പെട്ടതായി RBI ക്ക് ഒരു പരാതിയില്ല എന്നിരിക്കെയാണ് ED കേസെടുത്തത്. വസ്തുത മനസിലാക്കാതെ ED യുടെ മണ്ടത്തരം മഹത്തരമായി അവതരിപ്പിക്കുകയായിരുന്നു പല മാധ്യമങ്ങളും..
ED കേസ് എന്നത് ഡോ.തോമസ് ഐസക്കിന്റെ മാത്രമോ CPIM ന്റെ മാത്രമോ പ്രശ്നമല്ല.
രാഷ്ട്രീയമായ വിയോജിപ്പുള്ളവരും കിഫബിയോട് യോജിപ്പില്ലാത്തവർ പോലും ED യുടെ തോന്നിയവാസത്തോട് ശക്തമായി പ്രതികരിക്കണം. കാരണം, ED കാണിക്കുന്നത് ജനാധിപത്യത്തെ കൊല്ലലാണ്, അധികാരം ദുരുപയോഗം ചെയ്തു വേട്ടയാടലാണ്.
മുളയിലേ നുള്ളേണ്ട ഒന്നാണത്. അതാണ് ഈ രാജ്യത്തെ ഭരണഘടനാ കോടതികളുടെ ധർമ്മം. മൗലികാവകാശം ലംഘിക്കപ്പെടുമ്പോൾ മുഖമോ പാർട്ടിയോ നോക്കിയല്ല ഇടപെടേണ്ടത്. നീതി നല്കാനാവണം.
മറ്റു ഹൈക്കോടതികളിൽ ഇപ്പോൾ നടക്കുന്നതും വരാനിരിക്കുന്നതുമായ ED ക്കെതിരായ കേസുകൾക്ക് ഊർജ്ജമാകാം ഈ ഇടക്കാലവിധി. ആ അർത്ഥത്തിൽ, താൽക്കാലികമെങ്കിലും ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനാധിപത്യ വിശ്വാസികളൊക്കെ ആഘോഷിക്കേണ്ട വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക