കോൺഗ്രസ് നേതൃ നിരയിലെ സൗമ്യ മുഖങ്ങളിൽ ഒരാളാണ് അന്തരിച്ച സതീശൻ പാച്ചേനി. അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി ഗോവിന്ദൻ.
സതീശനെ അനുസ്മരിച്ചു കൊണ്ട് ഗോവിന്ദൻ പറഞ്ഞത് സതീശൻ എനിക്കേറെ പ്രിയപ്പെട്ടവൻ ആയിരുന്ന എന്നാണ് .
ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ –
“പ്രിയ സുഹൃത്ത് സതീശൻ പാച്ചേനിയുടെ ആകസ്മിക വിയോഗം അത്യന്തം വേദനാജനകമാണ്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകർ എന്നതിനപ്പുറം, സതീശൻ എനിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. അധ്യാപകനെന്ന നിലയിൽ വളരെ കുറച്ചുകാലം മാത്രമേ എനിക്ക് പ്രവർത്തിക്കാൻ സാധിച്ചിരുന്നുള്ളൂ.
ആ ചെറിയ കാലത്തിനുള്ളിൽ തന്നെ മനസ്സിൽ ഇടംപിടിച്ച വിദ്യാർത്ഥിയായിരുന്നു സതീശൻ.
ആ ബന്ധം പിന്നീട് ആഴമേറിയ ആത്മ സൗഹൃദത്തിലുമെത്തി.
1996-ൽ ഞാൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ എന്റെ എതിർസ്ഥാനാർഥിയായിരുന്നു സതീശൻ.
അദ്ദേഹത്തിനും അത് കന്നി മത്സരമായിരുന്നു. കോൺഗ്രസിൽ കഴിവു തെളിയിച്ച യുവ നേതാക്കളിൽ ഒരാളെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. ഡിസിസി പ്രസിഡണ്ട് എന്ന നിലയിലും കെപിസിസി അംഗം എന്ന നിലയിലും മികച്ച പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സതീശൻ പാച്ചേനിയുടെ ആകസ്മിക വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക