ബെംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പിടികൂടിയത്.
അപകടമുണ്ടായെന്ന പേരിൽ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേർ സമീപത്തുകൂടി പോകുകയായിരുന്ന കാറിൽ കൈകൊണ്ട് മനപ്പൂർവം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനുശേഷം ബൈക്കിൽ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറുടമ ഇവർക്ക് 15,000 രൂപ നൽകി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക