വ്രതനിഷ്ഠയുടെ നിറവിൽ മനസ്സും ശരീരവും. ഭഗവാനൊപ്പം ഭക്തനും സ്വാമിയായി മാറുന്ന മണ്ഡലകാലത്തിന് തുടക്കം.
എല്ലാ പ്രതിസന്ധികളെയും ശരണമന്ത്രം കൊണ്ട് മറികടക്കാമെന്ന് ഉറച്ച് സത്യം, അഹിംസ, അസ്തേയം, ബ്രഹ്മചര്യം, യമം , നിയമം, പ്രണായാമം, പ്രത്യാഹാരം തുടങ്ങിയ ദീക്ഷാവിധികളോടെ പഞ്ചഭൂതനാഥനായ ധർമശാസ്താവിനെ ഉള്ളിലേറ്റു വാങ്ങാൻ മനസ്സും ശരീരവും പാകപ്പെടുത്തുകയാണ് സ്വാമിമാർ.
വ്രതാനിഷ്ടാനം പൂർത്തിയാക്കി സ്വാമി അയപ്പൻ റോഡിലുടെ ഇത്തവണ മണികണ്ഠ ദർശനത്തിന് എത്തുന്ന ഗുരുസ്വാമിമാരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന പരമ്പരാഗത പാതവഴി നടത്തിയിരുന്ന മല യാത്ര. എരുമേലിയിൽ എത്തി കാനന പാതയിലുടെ നടത്തിയിരുന്ന യാത്രയുടെ വിശേഷങ്ങൾ ഇങ്ങനെ….
എരുമേലി:
വില്ലാളി വീരനായ ധർമശാസ്താവ് ചാപബാണ പാണിയായി നായാട്ടിനൊരുങ്ങി നിൽക്കുന്ന മട്ടിലാണ് എരുമേലിയിലെ പ്രതിഷ്ഠ.
വാവരുനട:
അയ്യപ്പന്റെ സന്തത സഹചാരിയായ വാവരുടെ തിരുനടയിലേക്കാണ് എരുമേലി ക്ഷേത്രത്തിൽ നിന്നു പേട്ട തുള്ളി ഭക്തർ പോവുക.
കോട്ടപ്പടി :
ഇവിടം കടന്നു വേണം പൂങ്കാവന യാത്ര തുടരാൻ.
പേരൂർ തോട്:
ഇവിടെയെത്തി കുളി കഴിഞ്ഞാൽ ഇനിയുള്ള യാത്ര വനത്തിലുടെ.
കാളകെട്ടി:
തീർഥാടകരുടെ അടുത്ത താവളം. മഹിഷി മർദ്ദനം കഴിഞ്ഞു നിൽക്കുന്ന അയ്യപ്പനെ ജ്ഞാനദൃഷ്ടിയാൽ കണ്ട പിതാവ് പരമശിവൻ ഇവിടെയെത്തി തന്റെ വാഹനമായ കാളയെ ഇവിടെ ഒരു ആഞ്ഞിലി മരത്തിൽ കെട്ടി എന്ന് ഐതിഹ്യം.
അഴുതാനദി:
പമ്പയുടെ പോഷക നദിയായ അഴുതാനദിയിൽ ആദ്യ മുങ്ങലിൽ കന്നി അയ്യപ്പൻമാർ കല്ലെടുക്കണം. കല്ലിടാംകുന്നിൽ കല്ലിട്ട് വലംവയ്ക്കാനായി ഇതു സൂക്ഷിക്കണം.
ഇഞ്ചിപ്പാറക്കോട്ട:
കല്ലിടാംകുന്നിൽ കല്ലിട്ടാൽ ഇഞ്ചിപ്പാറക്കോട്ടയിൽ ആദ്യദിന വിശ്രമം.
കരിമല:
അടുത്ത ദിനത്തെ യാത്ര കിഴുക്കാംതൂക്കായി കിടക്കുന്ന കരിമലയിലേക്ക്. വ്രതഭൃശം വന്നിട്ടുണ്ടെങ്കിൽ കരിമല ഭഗവതി യാത്രയ്ക്കു വിഘ്നം വരുത്തുമെന്നു തലമുറകളിലൂടെ പ്രചരിക്കുന്ന കഥ. കരിമല ഇറങ്ങിയാൽ ചെറിയാനവട്ടം, വലിയാനവട്ടം .
പമ്പാതീരം:
പമ്പയാറും, കല്ലാറും, സരസ്വതിയും ഒന്നിച്ചൊഴുകുന്ന തീവ്രണിസംഗമം. പിത്രക്കൾക്ക് ബലിതർപ്പണവും, പമ്പാവിളക്കും പമ്പാസദ്യയും കഴിഞ്ഞാണ് യാത്രയുടെ അടുത്തഘട്ടം .
പമ്പാഗണപതിക്കു നാളികേരം ഉടച്ച് മലകയറ്റം. നീലിമല കഴിഞ്ഞാൽ അപ്പാച്ചിമേട്. കന്നി അയ്യപ്പൻമാർ ഇവിടെ ഉണ്ട എറിയും. കടുരവൻ ദുർദേവതകളെ അടക്കിയിരിക്കുന്നത് ഇവിടെയെന്ന് സങ്കൽപ്പം.
ശബരിപീഠം:
ശ്രീരാമഭക്തയായ ശബരി തപസ്സ് അനുഷ്ടിച്ച ശബരിപീഠം. കന്നി അയ്യപ്പൻമാർ ഇവിടെ നിന്നും ശരംകുത്തി വഴിക്കാണ് പോകണ്ടത്. ശരം കുത്തിയിൽ ശരം ഉപേക്ഷിച്ച് പതിനെട്ടാം പടിയുടെ മുന്നിലെത്തിയാൽ വശങ്ങളിലെ ഭിത്തിയിൽ നാളികേരം ഉടച്ച് പതിനെട്ടു തൃപ്പടി പടിചവുട്ടാം. മനഃശുദ്ധിയുടെ ഈശ്വരസായൂജ്യം തേടിയുള്ള യാത്ര ഇവിടെ പൂർണം.
മാളികപ്പുറം ദർശനം കഴിഞ്ഞാൽ മലയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക