ശബരിമല: ഭക്തർക്ക് അന്നദാനത്തിന്റെ മഹത്വവുമായി അയ്യപ്പ സേവാസംഘം. പുലർച്ചെ 6ന് തുടങ്ങുന്ന അന്നദാനം അത്താഴ പൂജ കഴിഞ്ഞു രാത്രി 11ന് നട അടച്ചു കഴിയും വരെ ഒരുപോലെ തുടരും.
രാവിലെ ഉപ്പുമാവ്, പൊങ്കൽ. ഉച്ചയ്ക്ക് സാമ്പാർ, രസം, തോരൻ, അച്ചാർ എന്നിവയുമായി ഊണ്. വൈകിട്ട് കഞ്ഞി, ഉപ്പുമാവ്, ചപ്പാത്തി എന്നിവയാണ് വിഭവങ്ങൾ. നട തുറന്ന ആദ്യ ദിവസം ദേവസ്വം ബോർഡിന്റെ അന്നദാനം തുടങ്ങാൻ വൈകി.
തീർഥാടകർ വിശന്നു വലയാതിരിക്കാൻ അയ്യപ്പ സേവാസംഘം തുടങ്ങി. 10,000 പേർക്ക് ആദ്യ ദിവസം ഭക്ഷണം നൽകി. ഇന്നലെ 14500 പേർക്കാണ് അന്നദാനം നൽകിയത്.
മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ശബരീശസന്നിധിയിൽ വൃശ്ചികം പിറന്നു
തമിഴ്നാട്ടിൽ ശ്രീധർ സ്വാമി, കർണാടകയിൽ നിന്ന് ദേശീയ വൈസ് പ്രസിഡന്റ് പി.കെ.പണിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് അന്നദാനത്തിന് ആവശ്യമായ 15 ലോഡ് അരിയും മറ്റു സാധനങ്ങളും എത്തിച്ചത്.
ഒരാഴ്ചത്തേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറികളും ഊട്ടിയിൽ നിന്ന് എത്തി. ഇതിനു പുറമേ എല്ലാ ദിവസവും രണ്ട് ലോഡ് പച്ചക്കറി തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തു.
അയ്യപ്പ സേവാസംഘത്തിന്റെ അന്നദാനം കഴിക്കാനുള്ള ഭക്തരുടെ നീണ്ട നിര എപ്പോഴും കാണാം. ദേവസ്വം ജീവനക്കാർ, പൊലീസ്, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിൽ നിന്നാണ് അന്നദാനം കഴിക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലവും ക്രമീകരിച്ചു.
സന്നിധാനം, പമ്പ ആശുപത്രികളിലും നീലിമല, അപ്പാച്ചിമേട് കാർഡിയോളജി സെന്ററിലുമായി 9 വിദഗ്ധ ഡോക്ടർമാർ സേവനത്തിന്. എല്ലാ ആശുപത്രികളും പ്രവർത്തനം തുടങ്ങി. ആവശ്യമായ പാരാമെഡിക്കൽ സ്റ്റാഫും മരുന്നും ലഭ്യമാക്കി. സന്നിധാനത്ത് മിനി ഓപ്പറേഷൻ തിയറ്ററും ക്രമീകരിച്ചു. ആയുർവേദ, ഹോമിയോ ആശുപത്രികളും പ്രവർത്തനം തുടങ്ങി.
പൊലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പുകളും കർമരംഗത്തു സജീവമാണ്. തിരക്കു നിയന്ത്രണമാണ് പൊലീസ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ഇനിയും വർധിക്കും അതിനാൽ സേവനത്തിൽ വീഴ്ചകൾ ഉണ്ടാകാതെ നോക്കാൻ ഉന്നതതല യോഗത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക