കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബലൂണ്‍ വില്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ജയനഗറില്‍ മേള നടക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നാലുപേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരില്‍ ഒരാള്‍ ബലൂണ്‍ വില്പനക്കാരനായ മുച്ചിരം മണ്ഡലാണ് (35). സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര് ഷഹീന് മുല്ല (13), അബിര്‍ ഗാസി (8), കുതുബുദ്ദീന്‍ മിസ്ത്രി (35) എന്നിവരാണ്.
ജയ്നഗര്‍ പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് ഇന്‍സ്പെക്ടര്‍ രാകേഷ് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ച നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പരിക്കേറ്റവരെ സമീപത്തെ ബരുയിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബരുയിപൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അതിഷ് ബിശ്വാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക