അങ്കാറ: തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനു ശേഷം ഏഴുവയസ്സുകാരന് പുനര്ജന്മം. തെക്കൻ തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു വയസ്സുകാരനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
ഭൂകമ്പത്തിൽ ഇതുവരെ രക്ഷപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ സമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത് ഈ കുട്ടിയാണ്.മറ്റൊരു സംഭവത്തിൽ തുർക്കിയയിലെ ഹത്തേയിൽ 35 വയസ്സുകാരനെ 149 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
മുസ്തഫ സൻഗുളാണ് ആറു ദിവസത്തോളം കെട്ടിടഭാഗങ്ങൾക്കടിയിൽ കഴിഞ്ഞശേഷം ജീവിതത്തിലേക്കു തിരികെവന്നത്. സാധാരണഗതിയിൽ ഭൂകമ്പം നടന്ന് 72 മണിക്കൂറിനുശേഷം ജീവനോടെ ആളുകളെ കണ്ടെത്തൽ അത്ഭുതകരമാണ്.
എന്നാൽ, തുർക്കിയയിലും സിറിയയിലുമായി 150ഓളം പേരെയാണ് മൂന്നു ദിവസത്തിനുശേഷവും കണ്ടെത്തിയത്. കൊടുംശൈത്യം അതിജീവിച്ച് നവജാതശിശുക്കളടക്കം ജീവനോടെ രക്ഷപ്പെട്ടത് രക്ഷാപ്രവർത്തകർക്ക് ആശ്വാസംപകരുന്നുണ്ട്. ഇതോടെ നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക