ഞെട്ടിപ്പിക്കുന്ന ഓഫറുമായി സൂപ്പർ താരം ലയണൽ മെസിക്കു പിന്നാലെ സൗദി അറേബ്യൻ ക്ലബ്. പി.എസ്.ജിയിൽ കരാർ കാലാവധി തീരാനിരിക്കെയാണ് വമ്പൻ തുകയ്ക്ക് താരത്തെ ടീമിലെടുക്കാൻ സൗദി ക്ലബ് നീക്കം നടത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മെസിയുടെ മാനേജറും പിതാവുമായ ജോർജ് മെസി കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു. ക്ലബ് കൂടുമാറ്റത്തിന്റെ ഭാഗമായാണ് ജോർജിന്റെ സൗദിയാത്രയെന്നാണ് സ്പാനിഷ് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
റിയാദില് കായികരംഗത്തെ പ്രമുഖരുമായി ജോർജ് മെസി കൂടിക്കാഴ്ച നടത്തുന്ന വാർത്ത സൗദി സ്പോർട്സ് റിപ്പോർട്ടറായ അഹ്മദ് ഇജ്ലാൻ ആണ് പുറത്തുവിട്ടത്. മഹ്ദ് സ്പോർട്സ് അക്കാദമി തലവനും സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ആൽഫൈസൽ രാജകുമാരന്റെ അടുത്തയാളുമായ പ്രൊഫസർ അബ്ദുല്ല ഹമ്മാദുമായാണ് കഴിഞ്ഞ ദിവസം ജോർജ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കായി ജോർജ് എത്തുന്നതിന്റെ ദൃശ്യങ്ങളും അഹ്മദ് ഇജ്ലാൻ പുറത്തുവിട്ടിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്റിന്റെ ബദ്ധവൈരികളായ അൽഹിലാലാണ് വമ്പൻ ഓഫർ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് മാഴ്സ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒറ്റ സീസണിൽ 220 മില്യൻ യൂറോയാണ്(ഏകദേശം 1,923 കോടി രൂപ) ഹിലാലിന്റെ ഓഫർ. ചർച്ചകളുടെ ഭാഗമായാണ് ജോർജ് റിയാദിലെത്തിയതെന്നാണ് സൂചന. അതേസമയം, സൗദി ടൂറിസം ബ്രാൻഡ് അംബാസഡറാണ് മെസി. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് മെസിയുടെ പിതാവ് എത്തിയതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം മെസിയുടെ പി.എസ്.ജി കരാർ ഈ വർഷം അവസാനിക്കുകയാണ്. പി.എസ്.ജിയുമായുള്ള കരാർ താരം പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റേതെങ്കിലും ക്ലബിലേക്കു കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക