തൃശൂർ: തൃപ്പൂണിത്തുറ കസ്റ്റഡി മരണക്കേസിൽ സി.ഐ അടക്കമുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിക്രൂരമായ മർദ്ദനമാണ് അവിടെ സിഐ നടത്തുന്നത്. പൊലീസ് സ്റ്റേഷനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസ് പ്രതിഷേധം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
ജനങ്ങളെ മർദ്ദിക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് കുഴപ്പം പിടിച്ചവരായി മാറി. പാർട്ടി ഏരിയാ കമ്മിറ്റിയാണ് ഇവരെ നിശ്ചയിക്കുന്നതെന്നും വി ഡി സതീശൻ തൃശൂരിൽ പറഞ്ഞു.
പൊലീസ് കൈകാണിച്ചപ്പോൾ നിർത്തിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ പൊലീസ് പിന്തുടർന്ന് പിടികൂടിയ ഇരുമ്പനം സ്വദേശി മനോഹരൻ ഇന്നലെ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. മനോഹരനെ പിടികൂടിയ ഉടൻ പൊലീസ് മുഖത്തടിച്ചതായി ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക