തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. അന്തിമ തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും.
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗവർണറുടെ നടപടി നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.
അതേസമയം സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ ആരോപിച്ചു. ചാൻസലർ ആയ തനിക്കെതിരെ പ്രവർത്തിക്കാൻ ആണ് സെനറ്റ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ ഇത് നീട്ടി. ഇതോടെ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക