ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് പ്രദേശത്ത് ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് നടക്കാനിരിക്കെ കോടതി വിധി തിരിച്ചടിയാകുകയായിരുന്നു. ദൗത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
ആനയെ പിടികൂടുന്നത് അവസാന ഘട്ടമാണെന്ന് നിരീക്ഷിച്ച കോടതി ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കാനും ആനയെ ട്രാക്കുചെയ്യാനും മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെ എത്തിയെന്നും കോടതി ആരാഞ്ഞു. കേസ് 29ന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക