ദിവസവും മൂന്ന് മണിക്കൂറിലധികം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന കൗമാരക്കാരിൽ നടുവേദന വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ടിവികൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രചാരം വർദ്ധിച്ചതോടെ കുട്ടികളും കൗമാരക്കാരും അവയിൽ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങി.
ഇത് കുട്ടികളുടെ പെരുമാറ്റത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ബ്രസീലിയൻ ഗവേഷകർ ഈ വിഷയത്തിൽ ഒരു പഠനം നടത്തി. ഹെൽത്ത് കെയർ എന്ന ശാസ്ത്ര ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പഠന റിപ്പോർട്ടുകൾ പ്രകാരം ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളിൽ അധിക സമയം ചെലവഴിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അപകടകരമായ നിരവധി ഘടകങ്ങൾ ഇതിലേക്ക് നയിക്കുന്നു എന്ന് പഠനത്തിൽ കണ്ടെത്തി. അതായത് ദിവസം മൂന്ന് മണിക്കൂറിലധികം ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്ക്രീനുകൾ നോക്കുക, കണ്ണുകളും സ്ക്രീനും തമ്മിലുള്ള അകലം കുറയുന്നത് തുടങ്ങിയവ അപകട സാധ്യത വർധിപ്പിക്കുന്നു.
തൊറാസിക് നട്ടെല്ല് വേദന അഥവാ ടിഎസ്പി (thoracic spine pain) കേന്ദ്രീകരിച്ചായിരുന്നു പഠനം. തൊറാസിക് നട്ടെല്ല് നെഞ്ചിന്റെ പിൻഭാഗത്താണ് (തൊറാക്സ്) സ്ഥിതി ചെയ്യുന്നത്. ഷോൾഡർ ബ്ലേഡുകൾക്കിടയിൽ, കഴുത്തിന്റെ അടിയിൽ നിന്ന് അരക്കെട്ടിന്റെ ആരംഭം വരെ ഇത് നീളുന്നു.
സാവോ പോളോ സംസ്ഥാനത്തെ ഒരു ഇടത്തരം നഗരമായ ബൗറുവിലെ ഹൈസ്കൂളിലെ ഒന്നും രണ്ടും വർഷങ്ങളിലെ 14-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ സർവേയിൽ നിന്നാണ് ഡാറ്റാ വിശകലനം നടത്തിയത്.1,628 പേർ പഠനത്തിൽ പങ്കാളികളായി. പഠനത്തിനായി 2017 മാർച്ച്- ജൂൺ മാസങ്ങളിൽ ഒരു അടിസ്ഥാന ചോദ്യാവലി തയ്യാറാക്കി. വിശകലനത്തിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ ടിഎസ്പി റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക