യു.എസിൽ കോടതി കയറുന്ന ആദ്യ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ സ്വന്തം അഭിഭാഷകനെതിരെ ശതകോടികളുടെ കേസ് നൽകിയും വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്.
ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ കൊഹനെതിരെയാണ് 50 കോടി ഡോളർ (4,000 കോടിയിലേറെ രൂപ) നഷ്ടപരിഹാരം തേടി ട്രംപ് കോടതിയെ സമീപിച്ചത്. മുൻ പ്രസിഡന്റിനെ കുറ്റക്കാരനായി കണ്ട ഗ്രാൻഡ് ജൂറിക്കു മുമ്പാകെ കൊഹൻ സാക്ഷിമൊഴി നൽകിയിരുന്നു. അശ്ലീല നടിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സാക്ഷിമൊഴി.
അശ്ലീല നടി സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരെ പരസ്യമായി രംഗത്തുവരാതിരിക്കാൻ 130,000 ഡോളർ സംഘടിപ്പിച്ചു നൽകിയെന്നായിരുന്നു കൊഹന്റെ സാക്ഷിമൊഴി. ഇതിലാണ് ഗ്രാൻഡ് ജൂറി കുറ്റക്കാരനായി കണ്ടതും ട്രംപ് കോടതി കയറിയതും. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് കാലാവധി കഴിഞ്ഞാണെങ്കിലും ക്രിമിനൽ കേസിൽ കോടതി കയറിയത്.
കൊഹനെതിരെ നഷ്ടപരിഹാരം തേടിയതിനു പുറമെ ജൂറി വിചാരണ നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ ട്രംപ് നിരവധി കേസുകളിൽ മുമ്പും കോടതി കയറിയിട്ടുണ്ട്. എതിരാളികളെ കോടതി കയറ്റുന്നതും പതിവാണ്. മുൻ പ്രസിഡന്റിനെതിരായ കേസിൽ വിചാരണ നടന്നാൽ സുപ്രധാന സാക്ഷിയാകും കൊഹൻ എന്ന സവിശേഷതയുണ്ട് ഈ കേസിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക