പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോണ്‍ക്ലേവില്‍ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ നിന്നും കേരളാ ഗവർണറെ ഒഴിവാക്കി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ ഗവർണറുടെ പേരും നൽകിയിരുന്നു. കൊച്ചിയിൽ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. ഗവർണർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഇന്ന് വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീൽ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക