ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ പല ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടുന്ന പശ്ചാത്തലത്തില്‍ നഗരങ്ങളിലെ ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതി ശിപാര്‍ശ നല്കി. 2027ഓടെ രാജ്യത്തെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം പ്രധാന നഗരങ്ങളില്‍ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും ശിപാര്‍ശകളില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ ഐക്യൂ എയറിന്റെ വാര്‍ഷിക പട്ടികയില്‍ 39 ഇന്ത്യന്‍ നഗരങ്ങള്‍ ഇടം പിടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍, ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എണ്ണ മന്ത്രാലയ മുന്‍ സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. ഇവ നടപ്പാക്കാന്‍ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല. 2027ഓടെ ഇന്ത്യ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക