മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് അനൗദ്യോഗിക തെരച്ചിൽ തുടരുകയായിരുന്നു.
ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ(12), സിദ്ധിക്ക് (35), ജഴൽസിയ(40), അഫ്ലഹ് (7), അൻഷിദ് (10), റസീന, ഫൈസാൻ (4), സബറുദ്ധീൻ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്ല ഷെറിൻ, റുഷ്ദ, ആദില ശെറി, അയിഷാബി, അർഷാൻ, അദ്നാൻ, സീനത്ത് (45 ), ജെറിർ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്.
മൂന്ന് കുട്ടികൾ അടക്കം പത്ത് പേർ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിലാണ്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചിത്സയിലുള്ളത്. മൂന്ന് പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
അതേസമയം അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. പത്ത് മണിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക