യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി രംഗത്ത്. വന്ദനയെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകാെടുക്കുകയായിരുന്നു എന്നും സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും അദ്ദേഹം പ്രതികരിച്ചു.
ആ വന്ന പൊലീസുകാരിൽ ഒരാളുടെ അല്ല എല്ലാവരുടെയും അടുത്ത ബന്ധുവും രക്തബന്ധവുമുള്ള കുട്ടിയായിരുന്നു ആ ഡോക്ടറെങ്കിൽ അവർ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടുനിൽക്കുമായിരുന്നാേ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ അവർ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളൂ എന്നാണ് താരത്തിന്റെ പ്രതികരണം.
ഇന്നലെ പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച മദ്യപാനി ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി വനിതാ ഹൗസ് സർജൻ വന്ദനയെ കൊലപ്പെടുത്തിയത്. അര മണിക്കൂറോളം അക്രമം കാട്ടിയ കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിനെ (42) പൊലീസ് പിന്നീട് കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക