പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി കൂടിക്കാഴ്ച നടത്തി. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ഞാനും സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കൂടിക്കാഴ്ചയിൽ സെലൻസ്കിക്ക് മോദി ഉറപ്പുനൽകിയതായാണ് പുറത്തു വരുന്ന വിവരം. ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കിടെയാണ് സെലൻസ്കി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
റഷ്യ യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളുടെയും ആദ്യത്തെ കൂടിക്കാഴ്ചയാണിത്.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പങ്കെടുത്തു. റഷ്യ യുക്രെയിൻ യുദ്ധം ലോകത്തിലെ വലിയ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണെന്നും മോദി പറഞ്ഞു.
യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ വിവരിച്ച ദുരിതങ്ങളിൽ നിന്ന് യുക്രെയിൻ ജനതയുടെ വേദന എനിക്ക് മനസിലാകും. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും വ്യക്തിപരമായിഞാനും സാദ്ധ്യമായതെല്ലാം ചെയ്യും മോദി ഉറപ്പു നൽകി. യുക്രെയിൻ ജനതയ്ക്ക് മാനുഷിക സഹായങ്ങൾ തുടരുമെന്നും വ്യക്തമാക്കി. 2021ൽ ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിലാണ് മോദിയും സെലെൻസ്കിയും അവസാനം കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക