മലപ്പുറം: വ്യവസായിയുടെ കൊലപാതകത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡും. സംഭവത്തിന് മുൻപ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. ഇവിടെ വച്ച് സിദ്ദിഖിനെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഷിബിലിയെയും ഫര്‍ഹാനയെയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ തിരിച്ച് പോകുമ്പോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികള്‍ പണം പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസില്‍ നിർണായകമായി.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകന് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക