അലഹബാദ്: വാരണാസിയിലെ ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. അഞ്ജുമാൻ ഇന്തെസാമിയ പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജിയാണ് ബുധനാഴ്ച കോടതി തള്ളിയത്.
കോടതി വിധി ഹിന്ദു വിഭാഗത്തിന്റെ വലിയ വിജയമാണെന്ന് അവരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് ഹിന്ദു വിഭാഗത്തിന്റെ വലിയ വിജയമല്ലെന്ന് പള്ളിക്കമ്മറ്റിയുടെ അഭിഭാഷകൻ മുഹമ്മദ് തൗഹീദ് ഖാൻ പറഞ്ഞു. കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി പള്ളിയുടെ പുറംഭിത്തിയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അനുമതി നൽകണമെന്നുമാണ് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹരജിയിലെ ആവശ്യം. എന്നാൽ ഇത് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹരജി പരിഗണിക്കാനാവില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്നറിയാൻ പുരാവസ്തു വകുപ്പ് പരിശോധന നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഒരുമിച്ച് വാദം കേൾക്കാൻ വാരണാസി ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ലാ കോടതി ഒരുമിച്ച് വാദം കേൾക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക