ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത് മുഹമ്മദലി ജിന്നയുടെ ആത്മാവ് പ്രവേശിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി. രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിന് പിന്നാലെയാണ് പ്രതികരണം.
“രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോൾ ജിന്നയുടെ ആത്മാവോ അൽഖ്വയ്ദക്കാരുടെ ചിന്തയോ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇന്ത്യയിൽ വന്ന ശേഷം നല്ലൊരു ബാധയൊഴിപ്പിക്കലുകാരനെ കൊണ്ട് ബാധയൊഴിപ്പിക്കല്‍ നടത്താന്‍ ഞാന്‍ നിര്‍ദേശിക്കുന്നു”, മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
നരേന്ദ്ര മോദിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലൂടെ തന്റെ അധികാരം നഷ്ടമായത് രാഹുല്‍ ഗാന്ധിക്ക് ദഹിച്ചിട്ടില്ലെന്നും നഖ്വി ആരോപിച്ചു. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുല്‍ ഗാന്ധി കരാറെടുത്തിട്ടുണ്ട്. കോൺഗ്രസ് മുസ്ലിംകളെ ച്യൂയിംഗം പോലെയാണ് ഉപയോഗിച്ചതെന്നും നഖ്വി പറഞ്ഞു.
അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. “സ്വയം എല്ലാം അറിയുന്ന ആളാണ് താനെന്ന് നരേന്ദ്ര മോദി കരുതുന്നു. സൈനികരെയും ശാസ്ത്രജ്ഞരെയും നരേന്ദ്ര മോദി ഉപദേശിക്കുകയാണ്. അദ്ദേഹം ദൈവത്തെ പോലും പഠിപ്പിക്കാൻ ഒരുങ്ങുന്നു. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ആക്രമിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്”, രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക