ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരിൽ 82 ഓളം മൃതദേഹങ്ങള്‍ തിരിച്ചറിയാതെ ശേഷിക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിനും സംസ്കരിക്കുന്നതിനും സഹായം തേടി ഒഡീഷ സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയാതായി റിപ്പോർട്ട്.
അവകാശികളെ പരിശോധിക്കുന്നതിനും തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും മറ്റ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ഏകോപനം നടത്തുകയാണെന്നു ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) കമ്മീഷണര്‍ വിജയ് അമൃത കുലാംഗെ പറഞ്ഞു. റെയില്‍വേയും എയിംസ് ഭുവനേശ്വറും തമ്മില്‍ ബിഎംസി കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെന്നും കുലാംഗെ പറഞ്ഞു.
അതേസമയം മൃതദേഹം തിരിച്ചറിയുന്നത് വേഗത്തിലാക്കാന്‍ സഹായിക്കാന്‍ പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ ബന്ധുക്കളെ സഹായിക്കാന്‍ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന 162 മൃതദേഹങ്ങളില്‍ 80 മൃതദേഹങ്ങള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായും 82 പേരെ തിരിച്ചറിയാനാകാത്തതായും എയിംസ് ഭുവനേശ്വര്‍ അറിയിച്ചു. ചില മൃതദേഹങ്ങള്‍ക്ക് ഒന്നിലധികം കുടുംബങ്ങള്‍ അവകാശവാദമുന്നയിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നമായി വന്നത്, അതിനാല്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പ്രക്രിയ ഡിഎന്‍എ സാമ്പിള്‍ മാത്രമാണ്.
ഞങ്ങള്‍ 50 ഓളം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ആദ്യ ബാച്ചില്‍ 29 സാമ്പിളുകള്‍ ഡല്‍ഹി എയിംസിലേക്ക് അയച്ചു, അതിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രതീക്ഷിക്കുന്നു. ഡിഎന്‍എ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഈ മൃതദേഹങ്ങളില്‍ ചിലത് അവരുടെ കുടുംബത്തിന് നല്‍കാമെന്ന് എയിംസ് ഭുവനേശ്വറിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക