തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ഉൾപ്പടെയുള്ള ബസ്, ലോറി എന്നിങ്ങനെ എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍വരെ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്.
കാബിനുള്ള ബസുകളില്‍ (ടൂറിസ്റ്റ് കോണ്‍ട്രാക്ട് കാര്യേജുകള്‍) ഡ്രൈവര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത ബസുകളില്‍ (റൂട്ട് സര്‍വീസ്) ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക