ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയിൽ ചെന്നൈ സെഷൻ കോടതി ഇന്ന് വിധി പറയും. ഡിഎംകെ ബുധനാഴ്ച സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിച്ച കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്.
ഇന്നലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ കഴിയുന്ന ബാലാജിക്ക് ചികിത്സയിൽ തുടരാൻ കോടതി അനുവാദം നൽകി. ബാലാജിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയ ശേഷമായിരുന്നു സെഷൻ കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കിയത്.
2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലു പേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക