ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനുമടക്കം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗെഗാള്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഹോട്ടല്‍ മക്രാന രാജില്‍ ജൂണ്‍ 11 ന് രാത്രി നടന്ന സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. തുടർന്നാണ് നടപടി.
അജ്മീര്‍ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണര്‍ ഗിരിധര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഗംഗാപൂര്‍ സിറ്റി പോലീസ്) സുശീല്‍ കുമാര്‍ ബിഷ്ണോയ്, പട്വാരി നരേന്ദ്ര സിങ് ദാഹിയ, കോണ്‍സ്റ്റബിള്‍ മുകേഷ് കുമാര്‍, എല്‍ഡിസി ഹനുമാന് പ്രസാദ് ചൗധരി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഐപിഎസ് സുശീല്‍ കുമാര്‍ ബിഷ്ണോയിയും സുഹൃത്തുക്കളും ഫോര്‍ച്യൂണറുമായി ഹോട്ടലിന് പുറത്ത് എത്തിയപ്പോഴാണ് സംഭവം. ഒരു ഹോട്ടല്‍ ജീവനക്കാരന് പറയുന്നതനുസരിച്ച്, ഐപിഎസ് ഓഫീസര്‍ പുറത്തുണ്ടായിരുന്ന ജീവനക്കാരില്‍ ഒരാളോട് വാഷ്റൂമിലേക്കുള്ള വഴി ചോദിച്ചു. അതിനുശേഷം, അയാള്‍ അകത്തേക്ക് പോയി. വാഷ്റൂമിലേക്കുള്ള വഴി പുറത്തുനിന്നാണെന്ന് അകത്തുള്ള ജീവനക്കാര്‍ പറഞ്ഞപ്പോള്‍ സുശീല്‍ ബിഷ്ണോയി ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.
സമയം വൈകിയതിനാല്‍, ഹോട്ടല്‍ ഷിഫ്റ്റില്‍ ആളുകള്‍ കുറവായിരുന്നു, തുടർന്ന് ഐപിഎസ് ഓഫീസറും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ നശിപ്പിച്ചു, ജീവനക്കാരന് ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഹോട്ടല്‍ ഉടമകളില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥരും ചില പോലീസുകാരും ചേര്‍ന്ന് ജീവനക്കാരെ മര്‍ദിച്ചതായി ഹോട്ടല്‍ മാനേജ്മെന്റ് ആരോപിച്ചു. ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ചതിന് ജില്ലയിലെ ഗെഗാള്‍ പോലീസ് സ്റ്റേഷനില്‍ അജ്ഞാതരായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കേസന്വേഷണം എഡിജി വിജിലന്‍സിന് കൈമാറിയതായി ഡിജിപി ഉമേഷ് മിശ്രയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹോട്ടല്‍ ജീവനക്കാര്‍ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കേസില്‍ പ്രതിയായ ബിഷ്ണോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക