ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
നിഖിലിന്റെ മുറിയിലെ അലമാരയിലാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐ.ഡി. കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയും കണ്ടെടുത്തത്. ഒളിവിൽ പോയതിനാൽ രേഖകൾ ഒളിപ്പിക്കാനായില്ല എന്നാണ് കരുതുന്നത്. നിർണായക തെളിവായ മൊബൈൽഫോൺ കണ്ടെത്താനായില്ല. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.
ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിൽ തോമസിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിക്ക് നൽകിയത് തുല്യതാ സർട്ടിഫിക്കറ്റ് മാത്രം. ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിൽ ആണെന്നായിരുന്നു നിഖിൽ പാർട്ടിയേ അറിയിച്ചത്.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ ഇന്നലെ പുലർച്ചെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക