പാലക്കാട് ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം. ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഇരുപതോളം പേർ വരുന്ന സംഘം പമ്പിലെത്തി മർദിച്ചെന്നാണ് പരാതി. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പേ വഴി അയച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദന കാരണമായത്. കണ്ടാലറിയുന്ന എട്ടുപേർക്കെതിരേ ജാമ്യമില്ലാവകുപ്പുചേർത്ത് ചെർപ്പുളശ്ശേരി പോലീസ് കേസ് രജിസ്റ്റർചെയ്തു.
പട്ടാമ്പിറോഡിലുള്ള മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പമ്പിലെ ജീവനക്കാരനായ നെല്ലായ സ്വദേശി അഷ്റഫിനാണ് മർദനമേറ്റത്. മൂക്കിന് പരിക്കേറ്റ അഷറഫിനെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ പെട്രോൾ അടിച്ചശേഷം ഫോൺ പേ ആയി പണം നൽകുകയും പണമയച്ചതിന്റെ തെളിവു കാണണമെന്നാവശ്യപ്പെട്ടപ്പോൾ ഫോൺ കാണിക്കാതെ ഇയാൾ സ്ഥലംവിട്ടെന്നും അല്പസമയത്തിനകം സംഘമായെത്തിയവർ തന്നെ ക്രൂരമായി മർദിച്ചെന്നുമുള്ള അഷ്റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ദൃശ്യങ്ങൾ പരിശോധിച്ചുമാണ് എട്ടുപേർക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കേസെടുത്തേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക