ചെന്നൈ: ഇ.ഡി അറസ്റ്റ് ചെയ്ത സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുകയായിരുന്നു. ഇ.ഡി കേസിൽ പ്രതിയായ സെന്തിൽ ബാലാജി മന്ത്രിസഭയിൽ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആർ.എൻ.രവി പുറത്താക്കിയത്.
ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ അസാധാരണ നീക്കം നടത്തിയത്.
കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്നാട് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി.
ജൂൺ 13നാണ് മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യംചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇ.ഡിക്ക് ഇതുവരെയും ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നാണ് കാവേരി ആശുപത്രി അധികൃതര്‍ വ്യതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക