ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത്രിസഭാ അഴിച്ചുപണിക്കു ബിജെപി. നടൻ സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമായിട്ടുണ്ട് . കേന്ദ്രമന്ത്രിയെന്ന നിലയിൽ അദ്ദേഹം തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിക്കുന്നതു വിജയസാധ്യത കൂട്ടുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.
സുരേഷ് ഗോപി മന്ത്രിയാകുമെന്നു കഴിഞ്ഞവർഷവും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, രാജ്യസഭാംഗത്വം നീട്ടിനൽകാൻ അന്നു ബിജെപി തയാറായില്ല.കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്കു ദേശീയതലത്തിൽ സംഘടനാ പദവി നൽകുന്നതും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ടു നാലിനു പൂർണ മന്ത്രിസഭായോഗം വിളിച്ചത് അഴിച്ചുപണിക്കു മുന്നോടിയായിട്ടാണെന്നാണു വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ഘടകകക്ഷികൾക്കു മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനും നീക്കമുണ്ട്. അങ്ങനെയെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കു മന്ത്രിസ്ഥാനം ലഭിക്കും. സംഘടനയിലെയും മന്ത്രിസഭയിലെയും അഴിച്ചുപണി സംബന്ധിച്ച് മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക