മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ രാഷ്ട്രീയ കരുനീക്കത്തിൽ പകച്ച് മഹാ വികാസ് അഘാഡി സഖ്യം. 13 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപിയിൽനിന്നു അഘാഡി സഖ്യത്തിനു തിരിച്ചടി നേരിടുന്നത്. കഴിഞ്ഞവർഷം ജൂണിലാണ് ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ, ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചത്.
ബിജെപിക്ക് 105 എംഎൽഎമാരുണ്ടെങ്കിലും, 40 എംഎൽഎമാർ മാത്രം ഒപ്പമുള്ള ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം അപ്രതീക്ഷിതമായി വച്ചുനീട്ടി. ഇപ്പോഴിതാ കുടുംബകലഹത്തിൽ കലങ്ങി നിൽക്കുന്ന എൻസിപിയെയും പിളർത്തിയിരിക്കുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ തലവനായി സ്വയം ഉയർത്തിക്കാട്ടാൻ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം പാളയത്തിൽനിന്നു തിരിച്ചടിയുണ്ടാകുന്നത്.
മഹാരാഷ്ട്ര നിയമസഭയിൽ 53 സീറ്റുകളാണ് എൻസിപിക്ക്. ഇതിൽ അജിത് പവാർ ഉൾപ്പെടെ 30 എംഎൽമാരാണ് ബിജെപി പാളയത്തിലെത്തിയത്. അജിത്തിന് 43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. 36 എംഎൽഎമാർ പിന്തുണച്ചെങ്കിൽ മാത്രമേ അയോഗ്യതാ ഭീഷണി ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക