കൊല്ലം: അന്തരിച്ച പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന രവീന്ദ്രൻ നായരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ പബ്ലിക് ലൈബ്രറി വളപ്പിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഭൗതികദേഹം പൊതുദർശനത്തിന് വെയ്ക്കും. ലൈബ്രറി പ്രവർത്തനങ്ങൾക്കും സോപാനം ഓഡിറ്റോറിയം നിർമ്മാണത്തിനും മുൻപന്തിയിൽ നിന്നയാളാണ് അച്ചാണി രവി. മന്ത്രി സജി ചെറിയാൻ ഇന്ന് അന്തിമോപചാരം അർപ്പിക്കും.
ഇന്നലെയാണ് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമ്മാതാവും തൊഴിലാളികളുടെ പ്രിയപ്പെട്ട രവി മുതലാളിയുമായ അച്ചാണി രവി അന്തരിച്ചത്. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത്.
സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ ‘അച്ചാണി’ എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്നറിയപ്പെട്ടത്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എലിപ്പത്തായം തുടങ്ങഇ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവായിരുന്നു അച്ചാണി രവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക