യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഡൽഹി സർക്കാർ രംഗത്ത്. ചെറിയ രീതിയിൽ വെള്ളപ്പൊക്കത്തിന് ശമനം ലഭിച്ചതിനെത്തുടർന്ന് കുറേയാളുകൾ വീടുകളിലേക്ക് തിരിച്ച് പോയിരുന്നു. ഈ സാഹചര്യത്തിൽ ആണ് സർക്കാരിന്റെ അറിയിപ്പ്.
അതേസമയം, വെള്ളപ്പൊക്കം കാരണം റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ വെള്ളം പമ്പ് ചെയ്ത് കളയുകയും റോഡിലെ ചെളിയും മറ്റും നീക്കം ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് 25,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഡൽഹിയിലെ വെള്ളപ്പൊക്ക ബാധിത താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഏകദേശം 26,784 പേരെ മാറ്റിപ്പാർപ്പിച്ചു. അവരിൽ 18,416 പേർ 47 ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുള്ളവരെ അവരുടെ ഇഷ്ടസ്ഥലങ്ങളിലേക്കും മാറ്റി. അതേസമയം, റിംഗ് റോഡിൽ ഗതാഗതം പുനരാരംഭിച്ചു. എന്നാൽ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക