ആലുവയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ഇനി കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ ഇനി അവസാന ഉറക്കത്തിലേക്ക്. കുട്ടി പഠിച്ച തായിക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങളായിരുന്നു ഇവിടെ. ഒരു നാട് മുഴുവൻ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തിൽ വിങ്ങിപ്പൊട്ടി.
അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവൾക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. ആംബുലൻസ് കടന്നു പോയ വഴിയരികിലും ആളുകൾ ആ പെൺകുഞ്ഞിനെ ഒരു നോക്ക് കാണാൻ കാത്തുനിന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇവിടെ എത്തിച്ചേർന്നിരുന്നു. സ്കൂളിൽ നിന്ന് എട്ടുകിലോമീറ്റർ ദൂരെയാണ് കീഴ്മാട് ശ്മശാനം.
മൂന്ന് സഹോദരങ്ങളാണ് അഞ്ചുവയസ്സുകാരിക്ക്. അതിൽ മൂത്തകുട്ടിക്ക് മാത്രമേ അനിയത്തിക്ക് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ബാക്കി രണ്ട് സഹോദരങ്ങൾ ചേച്ചിക്ക് സംഭവിച്ചത് എന്താണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. ഈ ദുരന്തത്തെ തുടർന്ന് നാടെങ്ങും വൻപ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക